മീറ്റര്‍ റീഡിംഗ് കരാര്‍ ജീവനക്കാരന്റെ ക്രമക്കേട്. കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ നഷ്ടം
140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വര്‍ഷത്തോളം വളരെക്കുറച്ചു കാണിച്ച് മീറ്റര്‍ റീഡിംഗ് കരാര്‍ ജീവനക്കാരന്റെ ക്രമക്കേട്. ഇതിലൂടെ കെ.എസ്.ഇ.ബിക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. കുറ്റം സമ്മതിച്ച കരിമണ്ണൂര്‍ സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും തൊടുപുഴ സെക്ഷൻ-1 ഓഫീസിന് കീഴിലെ സീനിയര്‍ സൂപ്രണ്ടിനെയും സീനിയര്‍ അസിസ്റ്രിന്റെയും സസ്പെൻഡുചെയ്യുകയും ചെയ്തു. ഈ സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. തൊടുപുഴ സെക്ഷനിലെ മീറ്റര്‍ റീഡര്‍മാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വൻക്രമക്കേട് കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരൻ റീഡിംഗ് എടുത്തപ്പോള്‍ പ്രകടമായ മാറ്റം കണ്ടെത്തി. ശരാശരി 2,000 രൂപ വന്നിരുന്ന വീട്ടില്‍ 35,000 രൂപ വരെയായി ബില്‍ കുത്തനെ ഉയര്‍ന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളാണിവര്‍. പരാതി ഉയര്‍ന്നതോടെ ഇതിന് മുൻപ് റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ബില്‍ തുക കുറച്ചു നല്‍കി ഇയാള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നുള്‍പ്പെടെ വിജിലൻസ് അന്വേഷണത്തിലേ വ്യക്തമാകൂ. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടോയെന്നും അന്വേഷിക്കും. മീറ്ററുകള്‍ കെ.എസ്.ഇ.ബിയുടെ പ്രത്യേക സ്ക്വാഡ് പരിശോധിക്കുകയാണ്. പിരിച്ചുവിട്ട ജീവനക്കാരന്റെ കരിമണ്ണൂരിലെ വീട്ടിലെ മീറ്ററും പരിശോധിക്കും.
Photo Courtesy : Google/ images are subject to copyright