പോസ്റ്റർ വിവാദങ്ങൾ; പോസ്റ്ററുകൾ പിൻവലിച്ച് സുനിൽകുമാറും, രഘു ഗുരുകൃപയും
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തൃശൂരിൽ ഫെയ്‌സ്ബുക് പോസ്റ്റുകളെച്ചൊല്ലി വിവാദം. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപയുടെ പോസ്റ്റാണ് വിവാദമായത്. സുരേഷ് ഗോപിയെ ഗോപിയാശാൻ അനുഗ്രഹിക്കണമെന്നും അതിനായി വീട്ടില്‍ എത്തുമെന്നും പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ വിളിച്ചെന്നും അതിന് കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ പത്മഭൂഷണ്‍ വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചെന്നും അതിനു മറുപടിയായി അങ്ങനെ എനിക്ക് കിട്ടണ്ട എന്ന് മറുപടി നൽകിയെന്നുമാണ് ഫേസ് ബ്ലോക്ക് പോസ്റ്റ്. പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ചയാകുകയും ചെയ്തതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു. സ്നേഹം സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ, നടൻ ടൊവിനോ തോമസിനൊപ്പം പങ്കുവച്ച ചിത്രമാണ് മറ്റൊരു വിവാദം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രം ഉപയോഗിച്ചതിൽ നടൻ ടൊവിനോ തോമസ് വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് താരത്തിനൊപ്പം നിൽക്കുന്ന തെരഞ്ഞെടുപ്പ് പോസ്റ്റർ ഡിലീറ്റ് ചെയ്തത്. കേരള തെരഞ്ഞെടുപ്പ് കമ്മിഷന്റെ SVEEP അംബാസിഡറാണ് താനെന്നും തന്റെ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാകുമെന്നും ടൊവിനോ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സൂചിപ്പിച്ചതോടെയാണ് നടപടി. തന്റെ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ഉപയോഗിച്ചത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നാണ് ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ടൊവിനോ തോമസ് വിശദീകരിച്ചത്. സ്ഥാനാർത്ഥികൾക്ക് തന്റെ വിജയാശംസകൾ നേരുന്നതായും ടൊവിനോ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright