സ്ഥാനാർഥി പ്രഖ്യാപനത്തിൽ പുകഞ്ഞ് കർണാടക ബിജെപി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്കോ?
കർണ്ണാടകയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാന ബിജെപിയിൽ അതൃപ്തി. ആദ്യഘട്ടത്തിൽ 20 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. പട്ടിക പുറത്തിറങ്ങിയതിനു ശേഷം ബിജെപി വിട്ട് കോൺഗ്രസിൽ ചേരുമെന്ന ഭീഷണിയുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. കടുത്ത ആർഎസ്എസ് അനുഭാവിയും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്.ഈശ്വരപ്പയും നേതൃത്വത്തിനെതിരെ ശബ്ദമുയർത്തി. സ്ഥാനാർഥി പട്ടികയിൽ മകൻ കെ.ഇ.കാന്തേഷിന് ഇടം നേടാനാകാത്തതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പക്കെതിരെ ഈശ്വരപ്പ രംഗത്തെത്തിയത്.
മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ബിജെപിയിൽ അസ്വസ്ഥനാണ്. കൊപ്പളിൽ രണ്ട് തവണ ബിജെപി എംഎൽഎയായ കാരാടി സംഗണ്ണ ടിക്കറ്റ് നിഷേധിച്ചതിൽ അസ്വസ്ഥനാണ്.തുമകൂരിൽ വി.സോമണ്ണയെ ബിജെപി മത്സരിപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ മന്ത്രി ജെ.സി.മധുസ്വാമിയും പാർട്ടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright