നടിയെ ആക്രമിച്ച കേസ്: മൊഴിപകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന ദിലീപിന്റെ ഹർജ്ജി തള്ളി
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴിയുടെ പകർപ്പ് അതിജീവിതയ്ക്ക് നല്‍കുന്നതിനെതിരായ ദിലീപിന്റെ ഹര്‍ജ്ജി തള്ളി. സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് നൽകിയ കേസ് ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. തീർപ്പാക്കിയ ഹർജ്ജിയിലാണു മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നും അതുകൊണ്ടു തന്നെ മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്നുമായിരുന്നു ദിലീപ് ഹർജ്ജിയിൽ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിന്റെ അനധികൃത പരിശോധനയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജ്ജി നിലനിൽക്കുമോ എന്ന കാര്യത്തിൽ വിശദമായ വാദം മേയ് 30നു നടക്കും. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് 3 പേർ പരിശോധിച്ചിരുന്നതായി എൻക്വയറി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി.എ. മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർ മെമ്മറി കാർഡ് പരിശോധിച്ചതായാണു റിപ്പോർട്ടിൽ പറയുന്നത്.
Photo Courtesy: Google/ images are subject to copyright