ഇന്ത്യ ഉൾപ്പെടെ അമ്പതിലേറെ രാജ്യങ്ങൾക്ക് മേൽ കനത്ത തീരുവ ചുമത്താൻ ഒരുങ്ങി ട്രംപ് ഭരണകൂടം
നിർബന്ധിത തൊഴിലെടുപ്പിക്കലിനെതിരെ (Forced labor) കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഇന്ത്യ ഉൾപ്പെടെ അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) ഇത് സംബന്ധിച്ച ശുപാർശ മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോള വ്യാപാര മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്നതാണ് യു.എസിന്റെ ഈ പുതിയ നീക്കം.
വിവിധ രാജ്യങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് 10 മുതൽ 12.5 ശതമാനം വരെ തീരുവ ചുമത്താനാണ് യു.എസ് ലക്ഷ്യമിടുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ പരമാവധി നിരക്കായ 12.5 ശതമാനം തീരുവ ചുമത്താനാണ് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ കാനഡ, മെക്‌സിക്കോ, തായ്‌വാൻ, യുകെ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ഇത് 10 ശതമാനമായിരിക്കും.
മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിലും നിർബന്ധിത തൊഴിലെടുപ്പിക്കൽ ഇല്ലാതാക്കുന്നതിലും വിദേശ രാജ്യങ്ങൾ വരുത്തുന്ന വീഴ്ചയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. യു.എസിന്റെ ഈ പുതിയ വ്യാപാര നയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ കയറ്റുമതി മേഖലയെയും ആഗോള വിപണിയെയും ദോഷകരമായി ബാധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഔദ്യോഗിക പ്രതികരണം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Photo Courtesy: Google/ images are subject to copyright

