സാമൂഹിക മാധ്യമങ്ങള്‍ക്കും, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.
സാമൂഹിക മാധ്യമങ്ങള്‍ക്കും, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. വന്‍കിട സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള് കൂടാതെ എല്ലാവിധ മൈക്രോ ബ്ലോഗിങ്, ഇന്‍സ്റ്റന്റ് മെസേജിങ്, ഷോര്‍ട്ട് വീഡിയോ ഷെയറിങ് വെബ്സൈറ്റുകളേയും കൃത്യമായ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിൻ്റെ നീക്കം.
സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ആലോചിച്ചതെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ചുള്ള പരാതികള്‍ ബോധിപ്പിക്കാനും നടപടിയെടുക്കാനും കൃത്യമായ പരാതി പരിഹാര സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശം. സാമൂഹിക മാധ്യമ ഭീമന്മാരെക്കൂടാതെ ഇടനിലക്കാരേയും ഈ വ്യവസ്ഥയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശങ്ങള്‍.
വ്യക്തികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ അന്തസിന് നിരക്കാത്ത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍, നഗ്ന, അര്‍ധനഗ്ന ചിത്രങ്ങള്‍ എന്നിവ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തിരിക്കണം.
ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കായി ത്രിതല സംവിധാനം ഏര്‍പ്പെടുത്തും. സാമൂഹിക മാധ്യമ ഭീമന്മാരും ഇടത്തരക്കാരും തമ്മില്‍ കൃത്യമായി വേര്‍തിരിച്ചറിയാനായി ഉപയോക്താക്കളുടെ എണ്ണം അനുസരിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍.
അടിയന്തിര നടപടി ആവശ്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാരും മേല്‍നോട്ട സംവിധാനം ഉണ്ടാക്കും. പരാതി പരിഹാര വിഭാഗത്തിലെ ആളുകള്‍ നിര്‍ബന്ധമായും ഇന്ത്യയില്‍ത്തന്നെ താമസിക്കേണ്ടതാണ്. ഹൈക്കോടതി ജഡ്ജി അല്ലെങ്കില്‍ നിയമകാര്യങ്ങളില്‍ അത്രതന്നെ പ്രാഗത്ഭ്യമുള്ള വ്യക്തിയാകണം പരാതി പരിഹാര വിഭാഗത്തെ നയിക്കേണ്ടത്.
പരാതി പരിഹാര വിഭാഗം എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതര്‍ക്ക് മുന്പില് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
സ്വന്തം സാമൂഹിക മാധ്യമ പ്രൊഫൈലുകല്‍ വെരിഫൈ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.
പരാതിക്കാരെ നേരിട്ട് കാണാനും പരാതി നേരിട്ട് കേള്‍ക്കാനുമുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍.
നിയമവിരുദ്ധമായതോ വ്യജമായതോ വ്യക്തിയുടെ അന്തസ് ഹനിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാനും നടപടിയെടുക്കാനുമുള്ള നിര്‍ദേശങ്ങള്‍.
പ്രചരിക്കുന്ന വാര്‍ത്തകളുടെ ഉറവിടം അതിവേഗം കണ്ടെത്താനുള്ള നിര്‍ദേശങ്ങള്‍.
ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുള്ള പ്രധാന നിര്‍ദേശങ്ങള്‍
എല്ലാ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും ബാധകമായ പെരുമാറ്റചട്ടം തയ്യാറാക്കും.
ഉപയോക്താക്കളുടെ പ്രായമനുസരിച്ച് ഒടിടി പ്ലാറ്റ്ഫോമുകള് ഉള്ളടക്കത്തെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിരിക്കണം.
യൂനിവേഴ്സല്‍, യു/എ എഴ് പ്ലസ്, യു/എ 13 പ്ലസ്, യു/എ 16 പ്ലസ്, ആന്‍ഡ് അഡള്‍ട്ട് എന്നീ വിഭാഗങ്ങളായി ഉള്ളടക്കത്തെ തരംതിരിക്കണം.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങളെ മാനിക്കണം.
സ്വയം നിയന്ത്രണത്തിനും, സ്വയം നിയന്തിരണത്തിനായുള്ള സംഘടനകളുടേയും കൗണ്‍സിലുകളുടേയും നിയന്ത്രണവും ബന്ധപ്പെട്ട സര്‍ക്കാര്‍ നിയന്ത്രണവും ഒടിടി പ്ലാറ്റ്ഫോമുകള്ക്കുണ്ടായിരിക്കും.
സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള അവകാശങ്ങള്‍ ഇന്ത്യക്കാര്‍ക്കുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഊന്നിപ്പറയുന്നു. എന്നാല്‍ വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യം ഇപ്പോള്‍ നിലവിലുണ്ട്. ഇത് ഒഴിവാക്കാനും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും ഉദ്ദേശിച്ചുള്ളവയാണ് പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ എന്ന് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും പറഞ്ഞു.
Photo Courtesy : Google/ images are subject to copyright