സുഗന്ധവ്യഞ്ജനങ്ങളുടെ രാജവീഥിയില്‍: ഡോ. വിജു ജേക്കബ്
ദൈവത്തിന്റെ മാലാഖ
കോയമ്പത്തൂരിലെ പൂക്കളുടെ സത്ത് വേര്‍തിരിച്ചെടുക്കാനുള്ള ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ദൗത്യം 1986ല്‍ ഡോ. വിജു ജേക്കബിന് നല്‍കി. ഇന്ന് മുല്ല, സൂര്യകാന്തി എന്നീ പൂക്കളുടെ സത്തും എബ്‌സൊല്യൂടും ലോകമെമ്പാടുമുള്ള സുഗന്ധദ്രവ്യനിര്‍മ്മാതാക്കള്‍ക്ക് സിന്തൈറ്റ് കയറ്റുമതി ചെയ്യുന്നുണ്ട്. ഇപ്പോള്‍ സൂര്യകാന്തിപ്പൂക്കളുടെ സത്ത് കോഴികള്‍ക്ക് തീറ്റയായി നല്‍കുന്നതിനെക്കുറിച്ചും ഇതെങ്ങനെ കോഴിമുട്ടയുടെ മഞ്ഞക്കരുവിന് ഓറഞ്ച് നിറം നല്‍കുന്നുവെന്നും ഡോ. വിജു ജേക്കബ് വിശദീകരിക്കുമ്പോള്‍ അടുത്ത ഒരു ബിസിനസ് സാധ്യതയിലേക്കാണ് അദ്ദേഹം കണ്ണുപായിക്കുന്നതെന്ന് വ്യക്തം. ‘പാശ്ചാത്യ രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ കോഴിമുട്ടയുടെ മഞ്ഞക്കരുവിന്റെ നിറത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളവരാണ്’, ഡോ. വിജു ജേക്കബ്് പുതിയ ബിസിനസ് സാധ്യതയുടെ ആത്മാവില്‍ സ്പര്‍ശിച്ചു. റെറ്റിനയുടെ നാശം തടയുന്നതിന് ഫലപ്രദമായ ലുട്ടെയ്ന്‍ എന്ന ഘടകം സൂര്യകാന്തിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂര്യകാന്തിപ്പാടങ്ങളുടെ കാര്യത്തില്‍ കരാറുറപ്പിക്കാനായി 80കളില്‍ തമിഴ്‌നാട്ടില്‍ പോയ കാര്യം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. അന്ന് 30,000 ടണ്‍ സൂര്യകാന്തിപ്പൂക്കളായിരുന്നു സിന്തൈറ്റിന് വേണ്ട അസംസ്‌കൃത വിഭവം. ഇതിനായി തമിഴ്‌നാടിന്റെ ഉള്‍ഗ്രാമങ്ങളില്‍ അദ്ദേഹം അലഞ്ഞു. തമിഴ്‌നാട്ടിലെ ആളുകള്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ സംശയദൃഷ്ടിയോടെയാണ് നോക്കിയത്. അപ്പോള്‍ മാലാഖ പോലെ ഒരു കന്യാസ്ത്രീ അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തി. അവരാണ് പിന്നീട് അവിടുത്തെ കര്‍ഷകരുമായി കരാറിലെത്താന്‍ സഹായിച്ചത്. അന്ന് 45,000 ടണ്‍ പൂക്കളുടെ കരാറാണ് സമയം തീരുന്നതിന് മുന്‍പ് അവര്‍ ഉറപ്പിച്ചുതന്നത്. അതുകൊണ്ടാണ് അദ്ദേഹം തന്റെ നേട്ടങ്ങള്‍ക്ക് ദൈവത്തിന് എപ്പോഴും എപ്പോഴും നന്ദി പറയുന്നത്. നമ്മള്‍ പ്രതിബദ്ധതയോടെ നല്ല മനസ്സോടെ കഠിനാധ്വാനം ചെയ്താല്‍ ബാക്കി ദൈവം നല്‍കുമെന്ന കഠിനവിശ്വാസം അദ്ദേഹത്തില്‍ അടിയുറച്ചതും ഇത്തരം അനുഭവങ്ങളില്‍ നിന്നുള്ള വെളിച്ചമാണ്.
മറ്റൊരു ദൈവരക്ഷയുടെ കഥ ഇതാണ്. ‘മെക്‌സിക്കോയിലെ ഒരു വ്യാപാരി 150 ടണ്‍ സൂര്യകാന്തിപ്പുക്കളുടെ ഓര്‍ഡര്‍ നല്‍കിയിരുന്നത് പിന്‍വലിച്ചു. ഉടനെ ഞാന്‍ മെക്‌സിക്കോയിലേക്ക് വിമാനം കയറി. ആ വ്യാപാരിയുമായി സംസാരിച്ചു. പക്ഷെ എന്റെ ശ്രമം ഫലവത്തായില്ല. ഞാന്‍ നിരാശനായി വിമാനത്തില്‍ മടങ്ങവേ, ഒരു സഹയാത്രികനുമായി ഇത്തരം കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. നിങ്ങള്‍ വിശ്വസിക്കില്ല. അയാള്‍ ഇന്ത്യയില്‍ സൂര്യകാന്തിപ്പൂക്കള്‍ തേടിക്കൊണ്ടിരിക്കുന്ന ബിസിനസ്സുകാരന്‍ ആയിരുന്നു വിമാനത്തില്‍ അപ്പോള്‍ പരിചയപ്പെട്ട ആ സഹയാത്രികന്‍. ഞങ്ങള്‍ മുഴുവന്‍ സ്റ്റോക്കും അദ്ദേഹത്തിന് നല്‍കി’- ഇതെല്ലാം ദൈവകൃപയല്ലാതെ മറ്റെന്താണെന്ന് ഡോ. വിജു ജേക്കബ് ചോദിക്കുമ്പോള്‍ നമുക്കും ഉത്തരം മുട്ടിപ്പോവുന്നു.
1972ല്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ഇതുവരെയും സിന്തൈറ്റ് പുതിയ പുതിയ ഉല്‍പന്നങ്ങള്‍ ചേര്‍ത്തുകൊണ്ട് വളരുകയാണ്. സിന്തൈറ്റ് ഇപ്പോള്‍ 500 തരം വിവിധ ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. 2012ല്‍ കിച്ചണ്‍ ട്രഷേഴ്‌സ് എന്ന പേരില്‍ കറിപൗഡറുകള്‍ കേരളാ വിപണിയില്‍ ഇറക്കിയതും വന്‍വിജയമായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു