വൈവിധ്യങ്ങളിലെ വിജയശിൽപ്പി…. ഡോ.സജിമോൻ പാറയിൽ Sparas.
വിലമതിക്കാനാവാത്ത സമ്പത്താണ് അനുഭവങ്ങൾ . ആ അനുഭവസമ്പത്ത് പാഠപുസ്തകമാക്കി ജീവിതവിജയം നേടിയ വ്യക്തിത്വം. മിഡിൽ ഈസ്റ്റ് , ഫാർ ഈസ്റ്റ് , സൗത്ത് ഏഷ്യ മുഴുവൻ വ്യാപിച്ചിരിക്കുന്ന വ്യവസായശൃംഖലയുടെ അധിപൻ സജിമോൻ പാറയിലുമായി യൂണിക് ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം
ഒരു സാധാരണക്കാരനിൽ നിന്നും ബിസിനസ്സ് മാഗ്‌നെറ്റിലെക്കുള്ള വളർച്ച എങ്ങനെയായിരുന്നു എന്ന് വിവരിക്കാമോ ?
ബിസിനസ്സ് രംഗത്തേക്ക് കടക്കുമ്പോൾ എൻറെ മുന്നിൽ ശൂന്യത മാത്രമായിരുന്നു. ആ ശൂന്യതയിൽ നിന്നും പുതിയ ആശയങ്ങൾ രൂപപ്പെടുത്തുവാനുള്ള സന്ദർഭമാക്കി മാറ്റി ഞാൻ . മുതലാളിയും തൊഴിലാളിയും ഒരാൾ ആണെന്ന ഘടകവും എനിക്കനുകൂലമായി. ജീവിതവിജയം നേടുക എന്നത് എവറസ്റ്റ് കീഴടക്കുന്നതിനേക്കാളും ബുദ്ധിമുട്ടാണെന്ന് കരുതുന്നൊരാളാണ് ഞാൻ. നിരന്തര പരിശ്രമവും അധ്വാനവും അതിന് ആവശ്യമാണ് . ഞാൻ എൻറെ ബിറ്റ്‌സ് ഗ്രൂപ്പിന് തുടക്കമിട്ടത് സൗദി അറേബിയയിലെ വ്യാവസായിക നഗരമായ യാമ്പുവിലാണ്. നാല് ജീവനക്കാരുമായാണ് ആ സംരംഭം ആരംഭിക്കുന്നത്. ഇന്നത് മിഡിൽ ഈസ്റ്റ് , ഫാർ ഈസ്റ്റ് , സൗത്ത് ഏഷ്യ മുഴുവൻ വ്യാപിച്ചിരിക്കുന്ന വ്യവസായശൃംഖലയായി തീർന്നിരിക്കുന്നു. ബീറ്റ്‌സ് ഗ്രൂപ്പിന്റെ കീഴിൽ ബീറ്റ്‌സ് അറേബ്യ, ബീറ്റ്‌സ് ഇൻഡ്യാന, ബീറ്റ്‌സ് എച്ച് ആർ ആൻഡ് മാൻപവർ കൺസൾട്ടൻസി സർവീസസ്, ആർബിൻ എൻജിനിയറിങ്, ഹൈടെക് NDT ഇൻസ്‌പെക്ഷൻ സർവീസസ് തുടങ്ങിയ സ്ഥാപനങ്ങളും ബീറ്റ്‌സ് ബഹ്‌റൈൻ WLL എന്നത് ബഹ്‌റൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അൻപത് ശതമാനത്തോളം ഫീസിളവിൽ സി ബി എസ് സി സിലബസിൽ പ്രവർത്തിക്കുന്നുണ്ട്. പെട്രോളിയം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട ഓയിൽ ഗ്യാസ് പൈപ്പ് ലൈൻ സർവീസ് ഉൾപ്പെടെയുള്ള മേഖലകളിലും വാണീജ്യ വ്യാപാര മേഖലകളിൽ സാന്നിധ്യവും സേവനവും ഉണ്ടെങ്കിലും സ്‌പെഷലൈസ് ചെയ്തിരിക്കുന്നത് ഇൻസ്‌പെക്ഷൻ, പ്രോക്യൂർമെൻറ് , ട്രെയിനിങ് സർവീസ് എന്നിവയിലാണ്. ഇതൊക്കെയാണ് എന്റെ ജീവിതത്തിൽ നിന്നും ബിസിനസ്സിലേക്കുള്ള ദൂരം.
തികച്ചും വ്യത്യസ്തമായ മേഖലകളിലാണ് താങ്കൾ വ്യാപാരിക്കുന്നത് . എങ്ങനെയാണ് എല്ലാം ഏകോപിപ്പിച്ചു കൊണ്ടുപോകുന്നത്?
എല്ലാം യാദൃശ്ചികമായി എന്നിൽ വന്നുചേർന്നതാണ്. ഞാൻ ഇന്നത്തെ ജോലി മാത്രമേ ചെയ്യുന്നുള്ളു. നാളെ എന്ത് എന്നതിനെക്കുറിച്ച് ഞാൻ ആകുലപ്പെടുന്നതേയില്ല. വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നൊരാളാണ് ഞാൻ. നിരവധിപേർ അനവധി കാര്യങ്ങൾ ചെയ്യുന്നുണ്ട് . അവരിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴാണ് എനിക്ക് സംതൃപ്തി കിട്ടുന്നത്. വളരെ ആത്മാർഥതയുള്ള ജീവനക്കാരുടെ സഹകരണമാണ് എൻറെ എല്ലാ ബിസിനസ് വിജത്തിന്റെയും ഒരു കാരണം. എന്നിലെത്തിച്ചേരുന്ന എല്ലാ ജോലികളും അവസരങ്ങളും ഞാൻ ആസ്വദിച്ചാണ് ചെയ്യാറുള്ളത്. കഠിനാധ്വാനം ചെയ്യാനും എനിക്ക് മടിയില്ല . ഇപ്പോഴും ഞാൻ ഒരു ദിവസത്തിൻറെ മുഴുവൻ സമയവും കഠിനാധ്വാനം ചെയ്യുന്നുണ്ട്.
ബീറ്റ്സ് ഇൻഡ്യാനയ്ക്ക് ശേഷം സ്പാറാസുമായി വിപണിയിലേക്കെത്തുന്നതിന് പിന്നിലെ ഉദ്ദേശലക്ഷ്യങ്ങൾ എന്തൊക്കെയാണ് ?
ബീറ്റ്സ് ഇൻഡ്യാന പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സമ്പൂർണ്ണ ലിനൻ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ലോകത്തിലെ തന്നെ ആദ്യത്തെ ഷോറൂമാണ്. ലിനൻ വസ്ത്രങ്ങളുടെ രൂപകല്പനയും നിർമ്മാണവും നമ്മുടെ സ്വന്തം സ്റ്റുഡിയോകളിലും യൂണിറ്റുകളിലുമാണ് ചെയ്തിരുന്നത്. ഫ്രാൻസ് ബെൽജിയം അയർലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് വസ്ത്രനിർമ്മാണത്തിനാവശ്യമായ തുണിത്തരങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ലിനൻ വസ്ത്രങ്ങൾ ഉപയോഗിക്കാനുള്ള അവസരം ഉണ്ടാക്കുക എന്നതാണ് ബീറ്റ്സ് ഇൻഡ്യാന എന്നതായിരുന്നു ബ്രാൻഡിന്റെ ലക്‌ഷ്യം. ഇപ്പൊ ബീറ്റ്‌സ് ഇന്ത്യാന സ്പാറാസ് എന്ന ബ്രാൻഡിനൊപ്പം ചേർന്നാണ് പ്രവർത്തിക്കുന്നത്. സ്പാറാസ് എന്ന ബ്രാൻഡ് ഖാദി ഓർഗാനിക് നാച്വറൽ പ്രൊഡക്ടസ് ആണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ അവിടത്തെ ആർട്ടിസാൻസുമായി ബന്ധപ്പെട്ട് പ്രൊഡക്ടസ് സംഭരിക്കുകയാണ് ചെയ്യുന്നത്. ഖാദിയുടെ വിപുലമായ ശേഖരമുണ്ട് ഒപ്പംതന്നെ ജമ്മുകശ്‍മീരിൽ നിന്നുള്ള പശ്മിനാ ഷാളുകൾ, ജയ്‌പ്പൂരിൽ നിന്നും ജയ്പ്പൂർ ആഭരണങ്ങൾ, കരകൗശലവസ്തുക്കൾ, നേപ്പാളിൽ നിന്നും ഒർജിനൽ രുദ്രാക്ഷം കൂടാതെ ഖാദിയുടെ തന്നെ ഷാളുകൾ , സ്റ്റോളുകൾ എന്നിവയുടെ ശേഖരവുമുണ്ട്. സ്പാറാസ് കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ഓൺലൈൻ ഷോപ്പിംഗ് ആയിട്ടാണ് തുടങ്ങിയത്. ആമസോൺ ,ഫ്ലിപ്പ് കാർട്ട് എന്നിവരുമായിട്ട് ധാരണയിലായിരുന്നു . കൂടാതെ സ്പാറാസിന് സ്വന്തം ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുമുണ്ട് . അടുത്ത മാസം മുതൽ എറണാകുളത്ത് ഒരു ഔട്ട് ലെറ്റ് തുറക്കുന്നുണ്ട് . ഓൺലൈനിൽ കിട്ടുന്ന എല്ലാ സാധനങ്ങളും ഒരു ഷോറൂമിൽ ലഭിക്കും എന്നുള്ള ഗുണവും ഉപഭോക്താവിന് ലഭിക്കും.
സ്പാറാസ് എന്ന ബ്രാൻഡിനെ കുറിച്ചും താങ്കൾ ഖാദിമാൻ എന്ന് അറിയപ്പെടുന്നതിനെക്കുറിച്ചും വിശദമാക്കാമോ ?
സ്പാറാസ് ഞാൻ വിഭാവനം ചെയ്തത് ഖാദി എല്ലാപേരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് തുടങ്ങാനുള്ള പ്രധാനപ്പെട്ട കാരണം എന്തെന്നാൽ തിരുവനന്തപുരത്തുള്ള നെയ്യാറ്റിൻകര എന്ന സ്ഥലത്ത് ഖാദി നെയ്ത്ത് സംഘങ്ങളിലെ ആൾക്കാരുമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞ ചില കാര്യങ്ങളിൽ നിന്നാണ്. ഒരു മുണ്ട് നെയ്താൽ അവർക്ക് ലഭിക്കുന്ന കൂലി 180 രൂപയാണ്. ഒരു ദിവസത്തെ പണിക്കൂലിയാണത് . അതുപോലെ തന്നെ ഈ പ്രളയകാലത്ത് ഏറെ കേട്ട പേരാണ് ചേന്ദമംഗലം കൈത്തറി . അവിടെ ഒരു ഒറ്റമുണ്ട് നെയ്യുന്നവർക്ക് 60 രൂപയാണ് കൂലി, ഒരാൾ ഒരു ദിവസം രണ്ടോ ഏറിയാൽ മൂന്നോ മുണ്ടിൽ കൂടുതൽ നെയ്യാൻ സാധിക്കില്ല. അതെന്നെ വല്ലാതെ പിടിച്ചുലച്ച സംഭവമാണ് . നമ്മൾ ഒരു ഷോറൂമിൽ പോയി ഒരു മുണ്ട് വാങ്ങുകയാണെങ്കിൽ മിനിമം 2000 രൂപ കൊടുക്കണം. ഉല്പാദകന് 300 രൂപ പണിക്കൂലി ഉൾപ്പെടെയുള്ള ചിലവിന്റെ തുകയും വിപണിയിൽ എത്തുമ്പോൾ 2000 രൂപയാകുകയും ചെയ്യുന്നു. ബാക്കി തുക ഇടനിലക്കാരുടെ കൈയിലേക്കാണ് പോകുന്നത്. അത് ഒഴിവാക്കി പണിയെടുക്കുന്നവർക്ക് പരമാവധി പ്രയോജനം കിട്ടുന്ന രീതിയിലേക്ക് കൊണ്ടുവരുന്ന ഒരു സംവിധാനം നടപ്പാക്കുക എന്നതാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിലെ നെയ്ത്തുകാരുമായി ബന്ധപ്പെട്ട് ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിക്കൊണ്ട് ഖാദി പ്രചരിപ്പിക്കുക എന്നതാണ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആഗോളതലത്തിൽ ഖാദി പ്രചരിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കുന്നതുകൊണ്ടാണ് ഞാൻ ഖാദിമാൻ എന്ന് അറിയപ്പെടുന്നത്.
ബിസിനസ്സ്കാരനായ സജിമോനെയാണോ അഭിനേതാവായ സജിമോനെയാണോ താങ്കൾക്ക് പ്രിയം ?
ബിസിനസ്സും സിനിമയുമെല്ലാം എന്നെ സംബന്ധിച്ചിടത്തോളം നിരവധിയാൾക്കാരുടെ ഉപജീവനമാർഗ്ഗമാണ്. ബിസിനസ്സിൽ പലരാജ്യങ്ങളിലായി ഏകദേശം 800 റോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. ഒരാളുടെ കുടുംബത്തിൽ ഏകദേശം നാല് ആൾക്കാരാണെങ്കിൽ 3200 പേര് ഈ ബിസ്സിനസ്സ് കാരണം ജീവിതം പുലർന്ന് പോകുന്നുണ്ട്. സിനിമയായാലും അങ്ങനെ തന്നെ ഒരു കുടുംബത്തിലെ ഒരാൾക്ക് വരുമാനമാർഗ്ഗമായാൽ അതുകൊണ്ട് ജീവിച്ചുപോകുന്നത് ഒരു കുടുംബമാണ്. ഇതിലാണ് ഞാൻ ആനന്ദം കണ്ടെത്തുന്നത്. സിനിമയും ബിസിനസ്സും രണ്ടും രണ്ട് രീതിയിലുള്ള കാഴ്ചപ്പാടാണ്. സിനിമ എന്നത് എല്ലാ ആൾക്കാരുടെയും മനസിലുള്ള ഒരഭിനിവേശമാണ്. അതുപോലെയാണ് എനിക്കുമുള്ളത്. ബിസ്സിനസ്സ് എന്നിലേക്ക് എങ്ങനെയോ വന്നു ചേർന്നതാണ് . കുടുംബത്തിൽ ബിസിനസ്സ് പാരമ്പര്യമുണ്ടോയെന്ന് ചോദിച്ചാൽ എനിക്ക് പറയാൻ കഴിയുന്നത് അച്ഛന്റെ അമ്മേടെ വലിയമ്മ മുണ്ടക്കയം ചക്കിയമ്മാമ്മയെ ആണ് . അന്ന് അവർ കോട്ടയത്തെ വലിയ ബിസിനസ്കാരിയായിരുന്നു. എൻറെ ജീവിതത്തിൽ കിട്ടിയതെല്ലാം ആകസ്മികമായിരുന്നു . ബിസിനസ്സും സിനിമയും രണ്ടും എനിക്ക് ഒരുപോലെ പ്രിയമാണ്.
ഈ ജീവിതത്തിൽ കടപ്പാട് ഉണ്ടെങ്കിൽ അതരോടാണ് ?
തീർച്ചയായും എന്റെ മുത്തശ്ശനോടും , മുത്തശ്ശിയോടും . എൻറെ പതിനൊന്നാമത്തെ വയസ്സിൽ ബസ് കണ്ടക്ടർ ആയിരുന്ന എന്റെ അച്ഛൻ മരണപ്പെട്ടു . അതോടെ അമ്മയും ചേച്ചിയും മൂന്നനുജന്മാരുമടങ്ങുന്ന കുടുംബത്തിന്റെ ചുമതല എന്നിലായി . മുണ്ടക്കയത്ത് തേങ്ങയും പച്ചക്കറിയും വിറ്റാണ് ഇന്നത്തെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അടിത്തറയിട്ടത്. കുടുംബത്തിൻറെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിക്കൊണ്ടുതന്നെ വിദ്യഭ്യാസവും ചെയ്തു. എൻറെ മുത്തശ്ശിയാണ് എന്റെ കാണപ്പെട്ട ദൈവവും വഴികാട്ടിയും. എന്റെ എല്ലാ ബിസിനസ്സ് മേഖലകളിലും ആധുനികത കൊണ്ടുവരാനുള്ള പ്രേരണയും മുത്തശ്ശിയിൽ നിന്നാണ് കിട്ടിയത്.
ഭാവിയും, സ്വപ്നപദ്ധതികൾ എന്തെങ്കിലും ഉണ്ടോ ?
തീർച്ചയായും . സ്വപ്‍നപദ്ധതിയെന്നുപറഞ്ഞാൽ ഒരു ഗ്രാമം നിർമ്മിക്കുക . സ്പാറാസിനാവശ്യമായ എല്ലാ വസ്തുക്കളും ആ ഗ്രാമത്തിൽ നിന്നുതന്നെ ഉൽപ്പാദിപ്പിക്കുക . എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലതരത്തിലുള്ള കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നവർ , കേരളത്തിൽ നിന്നും അന്യം നിന്നുപോകുന്ന മരപ്പണി , കൽപ്പണി അതുപോലുള്ള പരമ്പരാഗതമായ തൊഴിലുകൾ തിരിച്ചുകൊണ്ട് വരുക എന്നുള്ളതാണ്. അതെന്റെ സ്വപ്നമാണ്. ബീറ്റ്‌സ് ഗ്രൂപ്പിന് സൗദിഅറേബ്യയയിൽ നാല് കമ്പനികൾ ഉണ്ട് . ബഹ്‌റൈനിൽ രണ്ട് കമ്പനികൾ ഉണ്ട് .സ്പാറാസ് ഈ വർഷം സ്പെയിനിൽ ആരംഭിക്കുന്നു. കൂടാതെ സ്‌പാറയിൽ ക്രിയേഷൻസ് സിനിമാ നിർമ്മാണവും വിതരണവുമായി സിനിമ മേഖലയിലും ചുവടുറപ്പിച്ചു കഴിഞ്ഞു. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയാണ് സ്‌പാറയിൽ ക്രിയേഷൻസിന്റെ കന്നി സംരംഭം .
പുരസ്‌കാരങ്ങൾ
“ലെറ്റ് അസ് യുണൈറ്റഡ് ടു റീ ബിൽഡ് കേരള: എന്ന് ഇംഗ്ലീഷിൽ 4562 ബുക്കുകളുപയോഗിച്ച് എഴുതിയതിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്പാറാസിന് കിട്ടിയിട്ടുണ്ട് . എനിക്ക് നൈറ്റ്സ് ഓഫ് മാൾട്ട 2019 – ൽ സർ പദവിക്ക് തുല്യമായ അവാർഡും ഇന്റർനാഷണൽ ബിസിനസ്സിൽ ഡോക്ടറേറ്റ് , റൂറൽ ഡെവലൊപ്മെന്റ് പ്രോഗ്രാമിൽ ഡോക്ടറേറ്റ് , റഷ്യൻ പാർലമെന്റ്, ബ്രിട്ടീഷ് പാർലമെന്റ് എന്നിവിടങ്ങളിൽ നിന്നു മിഡിൽ ഈസ്റ്റ് ബിസിനസ്സ് അച്ചീവ്മെന്റ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്
അഭിനയിച്ച സിനിമകൾ ഏതൊക്കെയാണ് ?
തൊട്ടാൽ വിടാത് ,രാവ് , ഡോൾസ് ,തൗസൻഡ് നോട്ട്സ്, മോഹൻലാൽ അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ പ്രശസ്തമായ ജിമിക്കികമ്മൽ പാട്ടിൽ അഭിനയിച്ചിട്ടുണ്ട് .ആനക്കള്ളൻ, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി .സ്ത്രീധനം സീരിയൽ ഇവയിലൊക്കെയാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്.