കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമോ? ഇന്നറിയാം..
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വ്യാപനം തടയാൻ പത്ത് ജില്ലകൾ അടച്ചിടണമെന്ന കേന്ദ്രത്തിൻ്റെ നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ഇന്നറിയാം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
സമൂഹവ്യാപനമുണ്ടായെന്ന വിലയിരുത്തലില്‍ സംസ്ഥാനമൊട്ടാകെ അടച്ചിടണമെന്നാണ് ഐഎംഎയും കെജിഎംഒഎയും ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി ജില്ലകള്‍, വേണ്ടിവന്നാല്‍ സംസ്ഥാനം തന്നെയും അടച്ചിടാന്‍ സര്‍ക്കാര്‍ തയാറാകുമെന്നാണു സൂചന.
നിലവിൽ കാസര്‍കോട് ജില്ലയിൽ മാത്രമാണ് ഇപ്പോള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി അടച്ചിട്ടിരിക്കുന്നത്. കൂടാതെ കോഴിക്കോട് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കാസർഗോഡിന് പുറമെ ഒൻപത് ജില്ലകൾകൂടി അടച്ചിടാനാണ് കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുമായി ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചു.
നിലവിൽ ജില്ലകളിലെ സാഹചര്യം വിലയിരുത്തി നടപടിയെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. അടച്ചിട്ടാല്‍ തന്നെ അവശ്യസാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright