പൂന്തുറയിലുണ്ടായ പ്രതിഷേധത്തിൽ ആശങ്കയറിയിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ.
പൂന്തുറയിലുണ്ടായ പ്രതിഷേധത്തിൽ ആശങ്കയറിയിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ച പൂന്തുറയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും, എന്നിട്ടും ജനങ്ങള്‍ ഒന്നടങ്കം തെരുവില്‍ ഇറങ്ങിയതില്‍ വലിയ വിഷമം ഉണ്ടെന്നും കെകെ ശൈലജ പറഞ്ഞു.
പൂന്തുറയില്‍ ഇന്നുണ്ടായ പ്രതിഷേധം ഭയപ്പെടുത്തുന്നു, സാമൂഹിക അകലം ലംഘിച്ച് ജനം തെരുവിലേക്ക് ഇറങ്ങുന്നത് വലിയ അപകടം വിളിച്ച് വരുത്തും. ആറാം തീയതി മുതല്‍ നടന്ന പരിശോധനയില്‍ 243 പേര് പോസിറ്റീവായി. പ്രായം ചെന്ന 5000ല്‍ അധികം പേര്‍ പ്രദേശത്ത് ഉണ്ട്. അതില്‍ തന്നെ 70 വയസ്സിന് മുകളില്‍ ഉള്ള 2000ല്‍ അധികം പേരുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇത്രയധികം ജനങ്ങളെ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ കടുത്ത നിയന്ത്രണങ്ങളല്ലാതെ വേറെ മാര്‍ഗമില്ലെന്നും അറിയിച്ചു.
പൂന്തുറയിൽ 3 വാര്‍ഡുകളിലായി മുപ്പത്തിയൊന്നായിരത്തിലധികം പേരുണ്ട്. അതിനാൽത്തന്നെ രോഗവ്യാപന തോത് നിയന്ത്രിക്കാന്‍ എല്ലാ വകുപ്പുകളും പൂന്തുറയില്‍ കേന്ദ്രീകരിക്കുകയാണ്. പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പുറമെ നാട്ടുകാരായ സന്നദ്ധ പ്രവര്‍ത്തകരുടേയും സേവനം തേടിയിട്ടുണ്ട്.
ആന്റിജന്‍ പരിശോധനയ്ക്ക് എതിരെ പൂന്തുറയില്‍ പ്രചാരണം ഉണ്ടായിരുന്നു, ആരാണ് ഈ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചത് എന്ന് അറിയില്ലായെന്നു ആരോഗ്യമന്ത്രി പറഞ്ഞു. ആവശ്യത്തിനുള്ള സൗകര്യങ്ങളെല്ലാം പൂന്തുറയില്‍ ഒരുക്കുന്നുണ്ട്. അവശ്യ സാധനങ്ങളും ചികിത്സയും എത്തിക്കാന്‍ നടപടികളും തുടങ്ങിയിട്ടുണ്ട്. കൂടാതെ പ്രദേശത്തെ രണ്ട് ആശുപത്രികളെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright