ലഹരിമരുന്ന് കേസ്: ബോളിവുഡ് താരം റിയ ചക്രവര്‍ത്തിയ്ക്ക് ജാമ്യം അനുവദിച്ചു.
ബോളിവുഡ് താരം റിയ ചക്രവര്‍ത്തിയ്ക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍, സഹോദരന്‍ ഷോവിക്കിൻ്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് റിയയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഇരുവരെയും അറസ്റ്റ് ചെയ്‌തത്.
അറസ്റ്റിലായി 28 ദിവസങ്ങള്‍ക്കുശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. റിയയ്‌ക്കൊപ്പം സുശാന്തിൻ്റെമാനേജര്‍ സാമുവല്‍ മിറാന്‍ഡെ, ദീപേഷ് സാവന്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. പാസ്സ്‌പോർട്ട് നിക്ഷേപിക്കണമെന്നടക്കമുള്ള വ്യവസ്ഥകള്‍ വെച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അടുത്ത പത്തു ദിവസത്തേക്ക് പൊലീസ് സ്റ്റേഷനില്‍ ദിവസവും ഹാജരാകണം. മറ്റു സാക്ഷികളെ കാണനോ കോടതിയുടെ അനുമതി കൂടാതെ രാജ്യം വിടാനോ പാടില്ല. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
ലഹരിക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈമാസം 20 വരെ നീട്ടിയിരുന്നു. അതിനിടെ, വ്യാജരേഖ ചമയ്ക്കല്‍, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നിനുള്ള കുറിപ്പടി തയ്യാറാക്കല്‍ എന്നീ കുറ്റങ്ങളാരോപിച്ച് തങ്ങള്‍ക്കെതിരേ റിയ നല്‍കിയ പരാതി റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച് സുശാന്ത് സിങ്ങിന്റെ സഹോദരിമാര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ കോടതി 13ന് പരിഗണിക്കും.
Photo Courtesy : Google/ images are subject to copyright