കേന്ദ്ര സര്‍ക്കാരിൻ്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് കേരള സര്‍ക്കാര്‍.
കേന്ദ്ര സര്‍ക്കാരിൻ്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്നു. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തിലാണ് കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനായി സമ്മേളനം ചേര്‍ന്നത്.
സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കൂടാതെ കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയവും മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കിയത്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മൂന്ന് നിയമഭേദഗതികളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ ഇക്കാര്യത്തില്‍ അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചൂകൂട്ടി കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
35 ദിവസത്തെ സമരത്തിനിടെ 32 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ചില നിയമ നിര്‍മ്മാണങ്ങള്‍ അത് ബാധിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുമ്പോള്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അത് ഗൗരവമായി പരിഗണിക്കാന്‍ ബാധ്യതയുണ്ട്- അദ്ദേഹം പറഞ്ഞു.
കൂടാതെ ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന പുതിയ നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നിയമത്തിനെതിരായ സംസ്ഥാനത്തിൻ്റെ നിലപാട് വ്യക്തമാക്കാനും പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് ഈ പ്രമേയം തയ്യാറാക്കിയത്.
ഈ പ്രക്ഷോഭം തുടര്‍ന്നാല്‍ അത് കേരളത്തെയും ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ എത്താതിരുന്നാല്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. ഈ കൊവിഡ് കാലത്ത് അത്തരമൊരു പ്രതിസന്ധി താങ്ങാന്‍ കേരളത്തിന് ആകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Photo Courtesy : Google/ images are subject to copyright