സരിത എസ്. നായർ കുറ്റക്കാരി; സോളാര്‍ കേസില്‍ നിര്‍ണായക വിധി
സോളാര്‍ കേസില്‍ രണ്ടാം പ്രതിയായ സരിത എസ്. നായർ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്, ശിക്ഷാ വിധി ഉടന്‍ പ്രഖ്യാപിക്കും. മുന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താന്‍ നിരപരാധിയെന്നും വിധിയില്‍ സന്തോഷമെന്നും മണിമോന്‍ പറഞ്ഞു.
ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വറൻറ്റിനിൽ ആയതിനാൽ അവധിക്ക് അപേക്ഷിച്ചിരിന്നു. കോഴിക്കോടുള്ള വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 42.70 ലക്ഷം രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാര്‍ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്.
സരിത കോടതിയിൽ ഹാജരാക്കത്തതിനാൽ പല തവണ മാറ്റിവെച്ച കേസിലാണ് കോടതി നടപടി. അതിനിടെ അബ്ദുള്‍ മജീദിന് കുറച്ച് പണം തിരികെ നല്‍കുകയും ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നല്‍കാമെന്നതടക്കം ചില ധാരണയ്ക്ക് ശ്രമം നടന്നിരുന്നു. കേസില്‍ പൊലീസ് സരിതയെ രക്ഷിക്കാന്‍ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നിന്നായിരുന്നു കോഴിക്കോട് കസബ പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്. സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്‌ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ബിസിനസിന് വേണ്ടി ചതി എന്നതിനപ്പുറം ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright