കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്ന വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് ചൊവ്വാഴ്ച
കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തിൽ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവ് ഇറക്കും. കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികർക്കെതിരെ തങ്ങളുടെ രാജ്യത്ത് നിയമപരമായ നടപടികൾ തുടരുമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു.
കേസിലെ നടപടികൾ അവസാനിപ്പിക്കുന്നതിന് സുപ്രീം കോടതി നിർദേശിച്ച പ്രകാരം 10 കോടി രൂപ ഇറ്റലി കൈമാറിയതായി സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഈ തുക സുപ്രീം കോടതി രജിസ്ട്രിയുടെ യുകോ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കേന്ദ്ര സർക്കാർ അറിയിച്ചു. ഇറ്റലി കെട്ടിവച്ച തുക വിതരണം ചെയ്യാൻ ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ നൽകിയ 2.17 കോടിക്ക് പുറമെയാണ് 10 കോടി നഷ്ടപരിഹാരമായി ഇറ്റലി സർക്കാർ കൈമാറിയത്. രാജ്യാന്തര ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി നഷ്ടപരിഹാരം നൽകുന്നത്. വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങളും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് വ്യക്തമാക്കിയാതായി കേരളം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാലുകോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപ ലഭിക്കും. കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ കെ.എൻ. ബാലഗോപാൽ, സ്റ്റാന്റിങ് കോൺസൽ ജി. പ്രകാശുമാണ് ഹാജർ ആയത്. വെടിയേറ്റ് മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറയ്ക്ക് വേണ്ടി അഭിഭാഷകരായ സി. ഉണ്ണികൃഷ്ണൻ, എ. കാർത്തിക് എന്നിവരും ഹാജരായി.
Photo Courtesy : Google/ images are subject to copyright