രണ്ടാനച്ഛന്റെ മർദ്ദനം; ഏഴുവയസുകാരന്റെ മൊഴിയിൽ അമ്മ പിടിയിൽ
ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന് പിന്നാലെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. പാടശേരി സ്വദേശിനി അഞ്ജനയാണ് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പിടിയിലായത്. ഇവർക്കെതിരെ വധശ്രമം, മാരാകായുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ശിശുക്ഷേമസമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാനച്ഛനായ ആറ്റുകാല്‍ പാടശേരി സ്വദേശി അനു മർദ്ദിക്കുമ്പോള്‍ അമ്മ നോക്കി നിന്നെന്നും തടയാൻ ശ്രമിച്ചില്ലെന്നും കുട്ടി മൊഴി നല്‍കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അഞ്ജനയെ അറസ്റ്റ് ചെയ്തത്. അനുവിനെതിരെയും വധശ്രമം, മാരാകായുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടാനച്ഛൻ കഴിഞ്ഞ ഒരു വർഷമായി കുഞ്ഞിന്റെ അടിവയറ്റില്‍ ചട്ടകം കൊണ്ട് പൊളളിച്ചെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. അനുവിന്റെ ബന്ധുക്കള്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആദ്യ ഭർത്താവ് ഉപേക്ഷിച്ചുപോയ അഞ്ജന ബന്ധുവായ അനുവിനോടൊപ്പമാണ് കഴിഞ്ഞ ഒരു വർഷമായി താമസിച്ചുവന്നിരുന്നത്. അനു കുഞ്ഞിനെ മർദ്ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും തന്നെയും മർദ്ദിക്കുമോയെന്ന ഭയം കൊണ്ടാണ് തടയാൻ ശ്രമിക്കാത്തതെന്നുമാണ് അഞ്ജന മൊഴി നല്‍കിയത്.
Photo Courtesy: Google/ images are subject to copyright