റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു
റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ച് ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് വടം കെട്ടിയിരുന്നത്. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്ത് കുറുകെ കെട്ടിയ വടത്തിലാണ് മനോജ് കുടുങ്ങിയത്. തലയടിച്ച് റോഡിൽ വീണ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തു മണിക്കാണ് അപകടം നടന്നത്. തങ്ങൾ കൈ കാണിച്ചിട്ടും സ്കൂട്ടർ നിർത്താതെ പോകുകയായിരുന്നു മനോജ് എന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാൽ വടത്തിനു സമീപത്ത് പോലീസുകാർ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു. അതേസമയം,മരിച്ച മനോജ് ഉണ്ണിക്ക് ലൈസൻസ് ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണത്തില്‍ മനോജ് ഉണ്ണിയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. മനോജ് ഉണ്ണി മദ്യപിച്ചിട്ടുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. കൂട്ടുകാർക്കൊപ്പം മദ്യപിക്കവെ അമ്മ വിളിച്ചപ്പോൾ പോയതാണെന്നും പൊലീസ് പറഞ്ഞു.
Photo Courtesy: Google/ images are subject to copyright