നെടുമങ്ങാട് ഒന്നര വയസ്സുകാരൻ്റെ കൊലപാതകം: അഷ്കറിനെതിരെ പ്രത്യേക സംഘത്തിന്റെ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വനിത ശിശുക്ഷേമ മന്ത്രി
നെടുമങ്ങാട് പനവൂരിൽ ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വനിത ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കേസിൽ പ്രതികൾക്ക് നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ ആകില്ലെന്നും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് റിഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സയിൽ കഴിയുന്ന അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ നേരിട്ട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. ആമിനയെ നേരിട്ട് കാണുമെന്ന് ട്വന്റിഫോർ എൻകൗണ്ടറിലൂടെ മന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നു.
പ്രതി അഷ്കറിന്റെ ക്രൂരമായ ശാരീരിക പീഡനങ്ങളെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ആമിനയുടെ തുടർചികിത്സയ്ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ആമിന നേരിട്ട ക്രൂരമായ പീഡനങ്ങൾ, ചിറയിൻകീഴ് സ്വദേശിയായ യുവതിയുടെ മരണം ഉൾപ്പെടെ പ്രതിക്കെതിരെ ഉയർന്നുവന്ന എല്ലാ ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ (SIT) നിയോഗിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ എപ്പോഴും ആമിനയ്ക്കും കുടുംബത്തിനുമൊപ്പം ഉണ്ടാകുമെന്നും പ്രതി അഷ്കർ ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാക്കുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
Photo Courtesy: Google/ images are subject to copyright

