ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ2ന്റെ വിക്ഷേപണത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം
സാങ്കേതിക തകരാറുകൾ കാരണം കഴിഞ്ഞ ദിവസം വിക്ഷേപണം മാറ്റിവച്ച ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ2ന്റെ വിക്ഷേപണത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇന്ന് ഉച്ചയ്ക്ക് 2.43നാണ് ചന്ദ്രയാൻ 2ൻറെ വിക്ഷേപണം. ഇതിനുമുന്നോടിയായി 20 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ഇന്നലെ വൈകുന്നേരം 6.43 ന് ആരംഭിച്ചു. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ശനിയാഴ്ച രാത്രി പൂര്‍ത്തിയായി.
ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് കുതിച്ചുയരുന്നത്. സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് ഇന്നത്തെ വിക്ഷേപണമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. ശിവൻ അറിയിച്ചു. വിക്ഷേപണം കുറച്ച്ദിവസം വൈകിയെങ്കിലും സെപ്റ്റംബർ ആറിനുതന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനായി സമയംക്രമീകരിച്ചിട്ടുണ്ട്.
കൗണ്ട്ഡൗണിന് പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലി ആരംഭിച്ചു. ക്രയോജനിക് എന്‍ജിനില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനുമടക്കമുള്ള ഇന്ധനങ്ങള്‍ നിറയ്ക്കുന്ന ജോലികൾ മാത്രമാണ് ബാക്കിയുള്ളത്.
ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാൻഡിങ്ങാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത. ചന്ദ്രന്റെ ദക്ഷണിധ്രുവത്തിലേക്കുള്ള മൂന്നു ലക്ഷത്തി എണ്‍പതിനായിരം കിലോമീറ്റര്‍ ദൂരം ഉപഗ്രഹങ്ങളെ വഹിക്കുന്നത് ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജി.എസ്.എൽ.വി. മാർക്ക്-3 റോക്കറ്റാണ്.
Photo Courtesy : Google/ images are subject to copyright