തിരുവനന്തപുരം കോര്‍പറേഷനില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. കോവിഡ് സമൂഹവ്യാപനം തടയാനാണ് തലസ്ഥാന നഗരം അടച്ചിടുന്നത്. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമുള്പ്പെടെ നിരോധിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അനാവശ്യമായി പുറത്തിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് തിരുവനന്തപുരം ഡിസിപി ദിവ്യ വി ഗോപിനാഥ് അറിയിച്ചു. വാഹനങ്ങളിലാണ് പുറത്തിറങ്ങുന്നതെങ്കില്‍ വാഹനങ്ങളടക്കം പിടിച്ചെടുക്കുമെന്നും ഡിസിപി അറിയിച്ചു.
ആശുപത്രികളിലേക്ക് പോകുന്നവര്‍ വാഹനത്തിന് മുന്നില്‍ പോകുന്ന ഏതു ആശുപത്രിയിലേക്കാണോ പോകുന്നത് ആ ആശുപത്രിയുടെ പേര് പതിക്കണം. നഗരത്തിന് അകത്തും പുറത്തും പെട്ടു പോയവര്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ ഉച്ചവരെ സമയം നല്‍കുമെന്നും ഡിസിപി പറഞ്ഞു.
സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. അവശ്യസാധനങ്ങള്‍ പോലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മരുന്ന് കടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം പകരുന്നത് കൂടിയ സാഹചര്യത്തിൽ ഇന്നലെ ക്ലിഫ് ഹൗസിൽ അടിയന്തര യോഗം ചേർന്നിരുന്നു അതിലാണ് ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കുന്നതിനെക്കുറിച്ച് തീരുമാനമായത്. കൂടാതെ സമ്പര്‍ക്ക രോഗികളില്‍ പലരുടെയും ഉറവിടം കണ്ടെത്താനാകാത്തത് സ്ഥിതി തലസ്ഥാനത്ത് ഗുരുതരമാക്കുകയാണ്. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തില്‍ പ്രവേശിക്കാന്‍ ഒറ്റവഴി മാത്രമാണുള്ളത്. ബാക്കി റോഡുകള്‍ മുഴുവന്‍ അടച്ചു. പൊതുഗതാഗതത്തിനും സ്വകാര്യവാഹനങ്ങള്‍ക്കും അനുമതി ഇല്ല.
ഒരു പ്രദേശത്തെ പാല്‍ പലചരക്ക് പച്ചക്കറി തുടങ്ങി അവശ്യ സര്‍വീസിനുള്ള ഒരു കട മാത്രം . പൊലീസിൻ്റെ 112 എന്ന് ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാം. സാധനങ്ങള്‍ വീട്ടിലെത്തിക്കും.
മുഖ്യമന്ത്രി ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് തന്നെ ഓഫീസാക്കി. പെട്രോള്‍ പമ്പുകളും ബാങ്കുകളും എടിഎമ്മുകളും ഡാറ്റാ സെന്ററുകളും പ്രവര്‍ത്തിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി ഉണ്ട്. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോകാനും അനുമതി ഉണ്ട്.
തിരുവനന്തപുരം നഗരപരിധിയിലെ കോളജുകളിൽ ഇന്നുമുതൽ നടത്താൻ തീരുമാനിച്ചിരുന്ന കേരള, എം ജി സർവകലാശാലകളുടെ പരീക്ഷകൾ റദ്ദാക്കി. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റ് സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന ടൈം ടേബിളനുസരിച്ച് പരീക്ഷകൾ നടത്തും.
Photo Courtesy : Google/ images are subject to copyright