കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായവും, കൂടാതെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി.
കരിപ്പൂര്‍ വിമാനദുരന്തം അത്യന്തം നിര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സർക്കാർ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു. ദുരന്തം നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയതിന് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.
കൂടാതെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. 14 മുതിര്‍ന്നവരും നാല് കുട്ടികളും ഉള്‍പ്പെടെ 18 പേരാണ് അപകടത്തില്‍ ഇതുവരെ മരിച്ചത്. മരണപ്പെട്ടവരെയെല്ലാം തിരിച്ചറിയാനായി. രക്ഷാ പ്രവര്‍ത്തനത്തില്‍ അതിശയകരമായ മികവുകാണിക്കാനായി. നാട്ടുകാരും സര്‍ക്കാര്‍ ഏജന്‍സികളും ഒരുമിച്ച് നിന്നത് ദുരന്തത്തിന്റെ തീവ്രത കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേദനയില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കാളികളികളായി. അപകടവിവരം അറിഞ്ഞ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു. പതിനൊന്ന് മണിയോടെ കരിപ്പൂരിലെത്തിയ മുഖ്യമന്ത്രിയും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
149 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 23 പേര്‍ ഗുരുതരാവസ്ഥയിലാണ്. 16 ആശുപത്രികളിലായാണ് രോഗികള്‍ ചികിത്സയിലുള്ളത്. പൈലറ്റിന്റെയും കോപൈലറ്റിന്റെയും മൃതദേഹം എയര്‍ ഇന്ത്യ കൊണ്ടുപോകും. മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദിപ് സിങ് പുരി പ്രഖ്യാപിച്ചിരുന്നു. സാരമായ പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം, നിസാരപരുക്കുള്ളവര്‍ക്ക് 50000 രൂപ നല്‍കുമെന്നും കരിപ്പൂരിലെത്തിയ അദ്ദേഹം പറഞ്ഞു.
ഇതിനിടെ, കരിപ്പൂര്‍ വിമാന അപകടത്തെത്തുറിച്ചുള്ള അന്വേഷണത്തിനായി എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ വിദഗ്ധര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി.
Photo Courtesy : Google/ images are subject to copyright