സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി.
സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. മെയ് രണ്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടെണ്ണല്‍ ദിനത്തിനായി സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. ഈ വിഷയത്തില്‍ കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്നും വ്യക്തമാക്കി.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ കോടതിക്ക് സംശയമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു. ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ടെന്നും കമ്മിഷന്റെ അഭിഭാഷകന് ദീപു ലാല്‍ മോഹന്‍ പറഞ്ഞു.
വിജയിച്ച സ്ഥാനാര്‍ഥിക്കു വരണാധികാരിയില്‍നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോള്‍ രണ്ടു പേരെ മാത്രമാണ് ഒപ്പം കൂട്ടാവുന്നതെന്നും കമ്മിഷന്‍ അറിയിച്ചു. മെയ് ഒന്ന് അര്‍ധ രാത്രി മുതല്‍ രണ്ടാം തീയതി അര്‍ധ രാത്രി വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണം എന്ന ആവശ്യവുമായി കൊല്ലത്തെ അഭിഭാഷകന് അഡ്വ വിനോദ് മാത്യു വില്‍സണ്‍ ആണ് കോടതിയെ സമീപിച്ചത്.
കോവിഡ് രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തില്‍ മേയ് രണ്ടാം തീയതി വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ളാദപ്രകടനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകമാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
തൊട്ടടുത്ത ദിവസവും ആഘോഷം പാടില്ലെന്നാണ് കമ്മീഷൻ്റെ നിര്‍ദേശം. ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറില്‍ നിന്നും വിജയിച്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പോകുമ്പോള്‍ വിജയിച്ചയാള്‍ക്ക് രണ്ടില്‍ കൂടുതല്‍ പേരെ ഒപ്പംകൂട്ടാന്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വിശദമായ ഉത്തരവ് ഉടന്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright