വാട്ടര്‍ മെട്രോ ട്രയല്‍ റണ്‍ ഈ മാസം 23 മുതല്‍ ആരംഭിക്കും. വൈറ്റില–കാക്കനാട് റൂട്ടിലാണ് ആദ്യ സര്‍വീസ്.
വാട്ടര്‍ മെട്രോ ട്രയല്‍ റണ്‍ ഈ മാസം 23 മുതല്‍ ആരംഭിക്കും. വൈറ്റില–കാക്കനാട് റൂട്ടിലാണ് ആദ്യ സര്‍വീസ്. ജലയാത്രയുടെ സൗന്ദര്യം നുകര്‍ന്ന് തടസ്സങ്ങളില്ലാതെ ഇനി ലക്ഷ്യസ്ഥാനത്ത് എത്താം. ആഗസ്റ്റ് 15 ഓടെ ഉദ്‌ഘാടനം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വൈറ്റിലയില്‍നിന്ന് കാക്കനാട് എത്താൻ വാട്ടര്‍ മെട്രോയിൽ 20 മിനിറ്റുകൾ മതിയാകും.
ആദ്യ ബോട്ടിന്റെ നിര്‍മാണം കൊച്ചി കപ്പല്‍ശാലയില്‍ പൂര്‍ത്തിയായിരുന്നു. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹൈബ്രിഡ് ബോട്ടാണിത്. ബോട്ടിന്റെ ഇലക്‌ട്രിക് പരിശോധനകള്‍ പുരോഗമിക്കുകയാണ്. 23 ന് ട്രയല്‍റണ്‍ ആരംഭിച്ചശേഷം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) ബോട്ട് കൈമാറും. ഈ പദ്ധതി നടപ്പിലാകുന്നതോടെ വാട്ടര്‍ മെട്രോ, ബസ് ടെര്‍മിനല്‍, മെട്രോ റെയില്‍ എന്നിവ സംയോജിക്കുന്ന രാജ്യത്തെ ഏക യാത്രാ ഹബ്ബായി വൈറ്റില മാറും. വാട്ടര്‍ മെട്രോ സര്‍വീസ് കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പ്പാത ടെര്‍മിനലിലേക്കും നീട്ടും. ഇതോടെ ഇന്‍ഫോ പാര്‍ക്കിലെ സില്‍വര്‍ ലൈന്‍ സ്റ്റേഷനുസമീപത്തെ ജെട്ടി വിവിധ ഗതാഗതമാര്‍ഗങ്ങള്‍ സംയോജിപ്പിക്കുന്ന ഹബ്ബാകും. ഇന്‍ഫോ പാര്‍ക്കില്‍നിന്ന് സില്‍വര്‍ ലൈനില്‍ 10 മിനിറ്റുകൊണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താം. സില്‍വര്‍ ലൈന്‍ സ്‌റ്റേഷന്‍, വാട്ടര്‍ മെട്രോ, മെട്രോ റെയില്‍ എന്നിവ സംയോജിക്കുന്ന ഇടമായി കാക്കനാട് മാറും.
ആദ്യഘട്ടത്തില്‍ മൊത്തം 38 ബോട്ടുജെട്ടികളാണുള്ളത്. ഇപ്പോൾ വൈറ്റില, കാക്കനാട് ജെട്ടികളാണ് പൂര്‍ത്തിയായത്. ഹൈക്കോടതിയിലെ പ്രധാന ജെട്ടി ഉള്‍പ്പെടെ 16 എണ്ണത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു. 20 എണ്ണത്തിന്റെ സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുന്നു. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഏഴ് ജെട്ടികളുടെ നിര്‍മാണത്തിന് മരട്, ചേരാനല്ലൂര്‍, കടമക്കുടി, മുളവുകാട് വില്ലേജുകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ വിജ്ഞാപനമായി.
Photo Courtesy : Google/ images are subject to copyright