പ്രവാസികളുമായി ഇന്ന് കേരളത്തിലേക്കെത്തുന്നത് മൂന്ന് വിമാനങ്ങള്‍: ഐ.എന്‍.എസ്. ജലാശ്വ നാളെ തീരത്തെത്തും.
ഗൾഫിൽ കുടുങ്ങിയവരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനായി ഇന്ന് കേരളത്തിൽ നിന്നും മൂന്ന് വിമാനങ്ങളാണ് തിരിക്കുക. കുവൈത്ത്, മസ്‌കറ്റ്, ദോഹ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വിമാനം പോവുക. കുവൈത്തിലേക്കുള്ള വിമാനം കൊച്ചിയില്‍നിന്നു രാവിലെ പത്തിന് പുറപ്പെട്ടാൽ ഈ വിമാനം രാത്രി 9.15ലോടെ കൊച്ചിയില്‍ മടങ്ങിയെത്തും. മസ്‌കറ്റ് വിമാനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍നിന്നു യാത്രതിരിച്ചാൽ രാത്രി 8.50-ന് തിരിച്ചെത്തും.
ദോഹ വിമാനം വൈകീട്ട് നാലിനാണ് പുറപ്പെടുക, ഇത് ഞായറാഴ്ച പുലര്‍ച്ചെ 1.40-ന് മടങ്ങിയെത്തും. നാളെ ദോഹയിലെയും കൊലാലംപുരിലെയും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ രണ്ടുവിമാനങ്ങളാണ് പുറപ്പെടുക. ഒരെണ്ണം ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട്ടുനിന്നും ദോഹയിലേക്കാണ് പറക്കുക. അത് തിരിച്ച് രാത്രി 10.45-ന് തിരുവനന്തപുരത്താണ് തിരിച്ചെത്തുക. മറ്റേത് ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍നിന്നും കൊലാലംപുരിലേക്കാണ് യാത്രതിരിക്കുക. ഈ വിമാനം രാത്രി 10.45-ന് മടങ്ങിയെത്തും.
ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസികള്‍ യാത്രക്കാരുടെ മുന്‍ഗണനപ്പട്ടിക തയ്യാറാക്കി വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും ടിക്കറ്റ് അനുവദിക്കുക. അതേസമയം പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാന്‍ പോകുന്ന വിമാനങ്ങളില്‍ അതത് രാജ്യങ്ങളിലെ പൗരന്‍മാരെ കൊണ്ടുപോകാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ബഹ്റൈനിലേക്ക് അവിടത്തെ പൗരന്‍മാരെയും പെര്‍മനന്റ് വിസയുള്ള ഇന്ത്യക്കാരെയും കൊണ്ടുപോകാന്‍ അനുമതിയായിട്ടുണ്ട്.
തിങ്കളാഴ്ച ബഹ്റൈനിലേക്ക് ഒരു വിമാനംകൂടി കേരളത്തില്‍നിന്നുപോകും. അതില്‍ കൂടുതല്‍ യാത്രക്കാരുണ്ടാകും. സിങ്കപ്പൂരിലേക്കുപോകുന്ന വിമാനത്തില്‍ സിങ്കപ്പൂര്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്റ് വിസയുള്ളവര്‍ക്കും ലോങ് ടേം പാസുള്ളവര്‍ക്കും നിബന്ധനകള്‍ക്കുവിധേയമായി ഈ മാസം 12 നാണ് തിരിക്കുക.
പ്രവാസികളെ വഹിച്ചുകൊണ്ട് 12ന് രാത്രി 7.10-ന് ദുബായില്‍നിന്നുള്ള ആദ്യവിമാനം കണ്ണൂരിലെത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 170-ലേറെ യാത്രക്കാരുണ്ടാകും.
പ്രവാസികളെയുംകൊണ്ടുള്ള ആദ്യ കപ്പല്‍ ഐ.എന്‍.എസ്. ജലാശ്വ ഇന്നലെ രാത്രി മാലെദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടുകപ്പലുകളില്‍ ആദ്യത്തേതാണിത്. നാവികസേനയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായ ആദ്യ കപ്പലില്‍ 732 പേരാണ് കൊച്ചിയിലേക്ക് തിരിക്കുന്നത്. നാളെ കൊച്ചി തീരത്തെത്തും. പരമാവധി 48 മണിക്കൂറാണ് നാവികസേന പ്രതീക്ഷിക്കുന്ന യാത്രാസമയം. കാലാവസ്ഥ അനുകൂലമായാൽ ഇതിലും നേരത്തെ എത്തുമെന്നാണ് പ്രതീക്ഷ.
Photo Courtesy : Google/ images are subject to copyright